National
പാറ്റ്ന: ബിഹാറിൽ മഹാസഖ്യം ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് എംപി പപ്പു യാദവ്. മികച്ച ഭൂരീപക്ഷത്തത്തിൽ തന്നെയായിരിക്കും മഹാസഖ്യം വിജയിക്കുകയെന്നും പപ്പു യാദവ് അവകാശപ്പെട്ടു.
"എൻഡിഎ ഒന്നും വിജയിക്കാൻ പോകുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. ശരിയായ ഫലം വരുമ്പോൾ മഹാസഖ്യം ആയിരിക്കും ജയിക്കുക. തേജസ്വി യാദവ് തന്നെ മുഖ്യമന്ത്രി ആകും.'-പപ്പു യാദവ് പറഞ്ഞു.
എൻഡിഎ സർക്കാരിനെ ജനം മടുത്തു കഴിഞ്ഞുവെന്നും പപ്പു പറഞ്ഞു. നിതീഷ് കുമാറിനെ തെരഞ്ഞെടുപ്പ് ശേഷം ബിജെപി മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേശ് പ്രസാദ്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
"എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. നേരത്തേയും ബിഹാറിന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ എൻഡിഎയ്ക്ക് എതിരാണ്. സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- അവദേശ് പ്രസാദ് പറഞ്ഞു.
മഹാസഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ ലഭിക്കുമെന്നും അവധേഷ് അവകാശപ്പെട്ടു. ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 65.08 % പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണ് ഔദ്യോഗിക പോളിംഗ് ശതമാനം പുറുത്തുവിട്ടത്. 64.66 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനമെന്നാണ് കഴിഞ്ഞ ദിവസം വന്ന അനൗദ്യോഗിക വിവരം.
വ്യാഴാഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്കാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.
ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ. പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്നാണ് എൻഡിഎയും മഹാസഖ്യവും അവകാശപ്പെട്ടിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആർജെഡി നേതാവ് പ്രതിമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ആർജഡിയുടെ വനിതാ സംഘടനയുടെ മുൻ സംസ്ഥാന അധ്യക്ഷ ആയിരുന്നു പ്രതിമ. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാളിന്റെ സാന്നിധ്യത്തിലാണ് പ്രതിമ പാർട്ടിയിൽ ചേർന്നത്.
"ആർജെഡി നേതൃത്വം പ്രാദേശിക നേതാക്കളെ അവഗണിക്കുകയാണ്. പാർട്ടിയിൽ കുടുംബാധിപത്യം മാത്രമാണുള്ളത്. താനും കടുത്ത അവഗണനയാണ് നേരിട്ടത്. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് നല്ലത്. അതിനാലാണ് ബിജെപിയിൽ ചേരുന്നത്.'-പ്രതിമ പറഞ്ഞു.
യുവാക്കൾക്ക് ജോലി നൽകുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനത്തെ വിശ്വസിക്കേണ്ട കാര്യമില്ലെന്നും പ്രതിമ പറഞ്ഞു. മുൻപ് യുവാക്കളുടെ ഭൂമി തട്ടിയെടുത്തതിന് ശേഷം ചിലർക്ക് മാത്രമാണ് ജോലി നൽകിയത്. വിശ്വസിക്കാൻ കഴിയാത്ത നേതൃത്വമാണ് ആർജെഡിക്കുള്ളതെന്നും പ്രതിമ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.